November 10, 2019
November 10, 2019
ദുബായ് : ഇറാനുമായി അനുരഞ്ജനത്തിനുള്ള സൂചന നല്‍കി യു.എ.ഇ. ഗള്‍ഫ് അറബ് രാജ്യങ്ങളുമായും ലോകശക്തികളുമായും അനുരഞ്ജന ചര്‍ച്ചയ്ക്കു തയാറാകണമെന്ന് യു.എ.ഇ ഇറാനോട് ആവശ്യപ്പെട്ടു. ഇറാനുമായുള്ള സംഘര്‍ഷം ആരെയും സഹായിക്കില്ലെന്നും യു.എ.ഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാഷ് വ്യക്തമാക്കി.
അബൂദബി സ്ട്രാറ്റജിക് ഡിബേറ്റില്‍ സംസാരിക്കുകയായിരുന്നു അന്‍വര്‍ ഗര്‍ഗാഷ്. മേഖലയിലെ പിരിമുറുക്കം അവസാനിപ്പിക്കുന്ന തരത്തിലുള്ള കരാര്‍ ഇറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കൂട്ടായ നയതന്ത്രനീക്കങ്ങള്‍ വിജയിക്കാനിടയുണ്ട്. ഇറാനുമായി ഒരു കരാറുണ്ടാക്കാനുള്ള വഴിയുണ്ടാകുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. എല്ലാ കക്ഷികളും ഉടന്‍ തന്നെ ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാൻ തയാറാകും. ഇത്തരമൊരു കരാര്‍ രൂപപ്പെടാന്‍ ദീര്‍ഘകാലമെടുക്കുമെന്നും ഇതിനായി ക്ഷമയും ധൈര്യവും ആവശ്യമാണെന്നും അന്‍വര്‍ ഗര്‍ഗാഷ് കൂട്ടിച്ചേര്‍ത്തു.
ഇറാനുമായുള്ള അനുരഞ്ജന കരാർ ഫലപ്രാപ്തിയിലെത്തണമെങ്കിൽ അറബ്-ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം യു.എസ്, യൂറോപ്യന്‍ യൂനിയന്‍ അടക്കമുള്ള അന്താരാഷ്ട്ര സമൂഹവും കൂടെനിൽക്കേണ്ടതുണ്ടെന്നും അന്‍വര്‍ ഗർഗാഷ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഏതാനും നാളുകളായി യു.എ.ഇ ഉൾപെടുന്ന സൗദി സഖ്യരാജ്യങ്ങള്‍ ഇറാനെതിരെ കടുത്ത സമീപനങ്ങള്‍ തുടരുന്നതിനിടെയാണ് അനുരഞ്ജനത്തിന്റെ സാധ്യതയുമായി അൻവർ ഗർഗാഷ് രംഗത്തെത്തിയത്.