December 19, 2019
December 19, 2019
രമ്യാ ഗോപിനാഥ്,ന്യൂഡൽഹി
ന്യൂഡൽഹി : പൗരത്വ ബില്ലിനെതിരായ പ്രതിഷേധം രൂക്ഷമായ ഡൽഹിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന പത്തൊൻപതോളം വിമാനസർവീസുകൾ ഇൻഡിഗോ എയർലൈൻസ് റദ്ദാക്കി. വിസ്താര,എയർ ഇന്ത്യ തുടങ്ങിയ വിമാനക്കമ്പനികൾ പകരം സംവിധാനം കണ്ടെത്താൻ യാത്രക്കാരോട് നിർദേശിച്ചിട്ടുണ്ട്.
ദേശീയപാത പതിനെട്ടിൽ പ്രതിഷേധക്കാർ തടിച്ചുകൂടിയതിനാൽ ഗതാഗത തടസ്സം അനുഭവപ്പെടുന്നുണ്ട്. ഇതിനാൽ യാത്രക്കാർക്കും ജീവനക്കാർക്കും വിമാനത്താവളത്തിൽ എത്തിച്ചേരാൻ കഴിയുന്നില്ലെന്നും 19 സർവീസുകൾ റദ്ദാക്കുകയാണെന്നും ഇൻഡിഗോ വാർത്താക്കുറിപ്പിൽ അറിയിച്ചു. അതേസമയം, ഡൽഹിയിൽ നിന്ന് പുറത്തേക്കും ഡൽഹിയിലേക്കു വരുന്നതുമായ ഇരുപതോളം വിമാനങ്ങൾ സമയത്തിൽ മാറ്റം വരുത്തിയതായി 'ന്യൂസ്‌വയർ' റിപ്പോർട്ട് ചെയ്തു.മറ്റു വിവിധ കമ്പനികളുടേതടക്കം 16 സർവീസുകൾ വൈകുമെന്ന് അറിയിച്ചിട്ടുണ്ട്.
പ്രതിഷേധ കേന്ദ്രങ്ങളിലേക്ക് കൂടുതൽ ജനങ്ങൾ എത്തുന്നത് തടയാൻ ഡൽഹിയിലെ പത്തൊൻപതോളം മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടിരിക്കുകയാണ്. എന്നാൽ കാൽനടയായും ഇരുചക്രവാഹനങ്ങളിലുമൊക്കെയായി കൂടുതൽ പേർ ചെങ്കോട്ടയിലേക്കും ജാമിയ മില്ലിയയിലേക്കുമൊക്കെ എത്തിക്കൊണ്ടിരിക്കുകയാണ്.
ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിരോധനാജ്ഞ ലംഘിച്ചും പോലീസിന്റെ പ്രതിരോധം മറികടന്നും ജനങ്ങൾ ശക്തമായി പ്രതിഷേധിക്കുകയാണ്.