July 11, 2020
July 11, 2020
മുംബൈ : ഇന്ത്യയുടെ അഭിമാന ചലച്ചിത്രതാരം അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചു. ഇക്കാര്യം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. അതേസമയം അമിതാഭിന് പിന്നാലെ മകന്‍ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ബച്ചന്റെ കുടുംബാംഗങ്ങളും സ്റ്റാഫംഗങ്ങളും പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്. ഇവര്‍ പരിശോധനാ ഫലം കാത്തിരിക്കുകയാണ്. അമിതാഭ് ബച്ചനെ മുംബൈയിലെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലേക്ക് മാറുകയാണ്. ആശുപത്രി അധികൃതരെ വിവരമറിയിച്ചു. കുടുംബവും സ്റ്റാഫുകളും പരിശോധനയ്ക്ക് വിധേയമാകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
അതേസമയം താനുമായി കഴിഞ്ഞ പത്ത് ദിവസത്തിനിടെ അടുത്ത സമ്പർക്കം പുലര്‍ത്തിയിരുന്നുവര്‍ കോവിഡ് പരിശോധനക്ക് വിധേയരാവണമെന്നും ബച്ചന്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന് എങ്ങനെയാണ് രോഗം വന്നതെന്ന കാര്യം വ്യക്തമല്ല. അമിതാഭ് ബച്ചനൊപ്പം വീട്ടില്‍ അദ്ദേഹത്തിന്റെ ഭാര്യ ജയാ ബച്ചന്‍, മകന്‍ അഭിഷേക് ബച്ചന്‍, മരുമകള്‍ ഐശ്വര്യാ റായ് ബച്ചന്‍, പേരക്കുട്ടി ആരാധ്യ എന്നിവര്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മകള്‍ ഒപ്പമുണ്ടായിരുന്നോ സമ്പർക്കം പുലര്‍ത്തിയിരുന്നോ എന്ന കാര്യം വ്യക്തമല്ല.
അഭിഷേക് ബച്ചനും ഐശ്വര്യയും അടക്കമുള്ളവര്‍ പരിശോധനകള്‍ക്ക് വിധേയരായി ക്വാറന്റൈനില്‍ പോകേണ്ടി വരും. ഷൂജിത്ത് സര്‍ക്കാരിന്റെ ഗുലാബോ സിതാബോ എന്ന ചിത്രത്തിലാണ് അവസാനമായി ബച്ചന്‍ അഭിനയിച്ചത്. ഓണ്‍ലൈന്‍ വഴി ഇത് ഒരുമാസം മുമ്പ് ചിത്രം റിലീസ് ചെയ്തിരുന്നു. നേരത്തെ പല സംസ്ഥാനങ്ങളിലായി കുടുങ്ങി കിടന്ന അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാനും ബച്ചന്‍ ശ്രമിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം ബച്ചന്റെ സഹായങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
700 അതിഥി തൊഴിലാളികളെ വിമാനത്തില്‍ മുംബൈയില്‍ നിന്ന് ലഖ്‌നൗവിലെത്താനും അമിതാഭ് സഹായിച്ചിരുന്നു. ഇതിനായി പ്രത്യേക വിമാനവും അദ്ദേഹം ഏർപെടുത്തിയിരുന്നു. മറ്റ് നാല് വിമാനങ്ങള്‍ കൂടി അദ്ദേഹം ഏര്‍പ്പാടാക്കിയിരുന്നു. ഓരോ വിമാനത്തിലും 180 തൊഴിലാളികളെയാണ് നാട്ടിലെത്തിച്ചത്. ഉന്നാവോ, ഗോണ്ട, ലഖ്‌നൗ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളായിരുന്നു ഇവര്‍.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക