December 30, 2020
December 30, 2020
ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അമീര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വാക്‌സിന്‍ സ്വീകരിക്കുന്ന ചിത്രവും പോസ്റ്റിനൊപ്പം അദ്ദേഹം പങ്കുവച്ചു.
'ഇന്ന് ഞാന്‍ കൊവിഡ്-19 വാക്‌സിന്‍ സ്വീകരിച്ചു. ഈ പകര്‍ച്ചവ്യാധിയില്‍ നിന്ന് എല്ലാവര്‍ക്കും സുരക്ഷ ആശംസിക്കുന്നു.' -വാക്‌സിന്‍ സ്വീകരിക്കുന്ന ചിത്രത്തിനൊപ്പം അമീര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അമേരിക്കന്‍ ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ ഫൈസറും ജര്‍മ്മന്‍ കമ്പനിയായ ബയോണ്‍ടെകും സംയുക്തമായി വികസിപ്പിച്ച ഫൈസര്‍-ബയോണ്‍ടെക് വാക്‌സിനാണ് ഖത്തറില്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്. ബ്രിട്ടനാണ് ഈ വാക്‌സിന് ആദ്യമായി അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നല്‍കിയ രാജ്യം.
അമീറിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്:
അതേസമയം വാക്‌സിനേഷന്‍ ക്യാമ്പെയിന്‍ ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോള്‍ ഖത്തറില്‍ ഇതുവരെ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല എന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ (പി.എച്ച്.സി.സി) ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വാക്സിന്‍ സ്വീകരിച്ചവരെ നിരീക്ഷിച്ച ശേഷമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചവരില്‍ വളരെ കുറച്ച് പേര്‍ക്ക് ചെറിയ പനി, നേരിയ തലവേദന, കുത്തിവെപ്പ് എടുത്ത ഇടത്ത് വേദന തുടങ്ങിയ ചെറിയ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് എല്ലാ വാക്സിനുകള്‍ക്കുമുള്ള സാധാരണ പാര്‍ശ്വഫലമായതിനാല്‍ ആശങ്ക വേണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
വാക്സിനേഷന്‍ ക്യാമ്പെയിന് ജനങ്ങള്‍ അഭൂതപൂര്‍വ്വമായ സഹകരണമാണ് നല്‍കുന്നത്. വാക്സിനേഷന്‍ ആരംഭിച്ചതുമുതലുള്ള നിരീക്ഷണത്തില്‍ നിന്നും വാക്സിന്‍ സുരക്ഷിതമാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. വാക്സിന് അംഗീകാരം ലഭിക്കുന്നതിനായി നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഫലവുമായി ഒത്തുപോകുന്നതാണ് ഇത്. വാക്സിന്‍ സ്വീകരിച്ചവരില്‍ ആര്‍ക്കും ഇതുവരെ അലര്‍ജി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പി.എച്ച്.സി.സി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. സാമ്യ അല്‍ അബ്ദുള്ള പറഞ്ഞു.
വാക്സിന് നല്‍കുന്ന ഗുണവുമായി തട്ടിച്ച് നോക്കുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചെറിയ പാര്‍ശ്വഫലങ്ങള്‍ നിസ്സാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിസംബര്‍ 23 മുതലാണ് ഖത്തറില്‍ കൊവിഡ് വാക്സിന്‍ വിതരണം ആരംഭിച്ചത്. രാജ്യത്തെ ഏഴ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലാണ് വാക്സിന്‍ നല്‍കുന്നത്. മുന്‍ഗണനാ ക്രമത്തിലാണ് വാക്സിന്‍ നല്‍കുന്നത്.
ആദ്യഘട്ടത്തില്‍ 70 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. പിന്നീട് മാറാവ്യാധികള്‍ ഉള്ളവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നല്‍കും. ഗര്‍ഭിണികള്‍ക്കും 16 വയസിനു താഴെ പ്രായമുള്ളവര്‍ക്കും നിലവില്‍ വാക്സിന്‍ നല്‍കുന്നില്ല. അലര്‍ജി ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ വാക്സിന്‍ സ്വീകരിക്കാന്‍ പാടുള്ളൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.