January 11, 2020
January 11, 2020
ദോഹ: ഒമാൻ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്യാണത്തില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി അനുശോചനം രേഖപ്പെടുത്തി. ഖത്തറില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു.കാന്‍സര്‍ ബാധിതനായിരുന്ന സുല്‍ത്താന്‍ ഖാബൂസ് വെള്ളിയാഴ്ച വൈകുന്നേരമാണ് അന്തരിച്ചത്.
സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് മഹാനായ നേതാവായിരുന്നെന്നും വിജ്ഞാനവും മിതത്വവും ദീര്‍ഘദൃഷ്ടിയും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നെന്നും അമീരി ദിവാന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.രാജ്യത്തെയും സമുദായത്തെയും സേവിക്കാന്‍ ജീവിതം സമര്‍പ്പിച്ച ഭരണാധികാരിയാണ് സുൽത്താൻ ഖാബൂസ്. അക്രമവും തീവ്ര നിലപാടുകളും ത്യജിച്ച് എപ്പോഴും ചര്‍ച്ചകളുടെ പാത തിരഞ്ഞെടുക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതിയെന്നും അനുശോചന സന്ദേശത്തിൽ വ്യതമാക്കി.
അതീവ ദു:ഖത്തോടെയാണ് സുൽത്താന്റെ മരണ വാർത്ത കേട്ടതെന്നും ഖത്തർ അമീർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സുല്‍ത്താന്‍ ഖാബൂസിന്‍റെ ഭരണകാലത്ത് ഒമാന്‍ എല്ലാ മേഖലകളിലും വിപ്ലവകരമായ പുരോഗതി കൈവരിച്ചു. അദ്ദേഹത്തിന്റെ സല്‍കര്‍മ്മങ്ങള്‍ക്ക് അള്ളാഹു പ്രതിഫലം നൽകട്ടേയെന്നും അദ്ദേഹത്തിന്റെ ആത്മാവ് വിശ്വാസികളുടെയും രക്തസാക്ഷികളുടെയും കൂടെ സ്വര്‍ഗത്തില്‍ പ്രവേശിക്കട്ടെയെന്നും അമീര്‍ പ്രാര്‍ഥിച്ചു. സുൽത്താന്റെ വിയോഗം മൂലമുള്ള നഷ്ടം അതിജീവിക്കാന്‍ ഒമാന്‍ രാജകുടുംബത്തിനും ജനതക്കും അറബ്-ഇസ്ലാമിക് സമൂഹത്തിനും ദൈവം ശക്തിയും ക്ഷമയും നല്‍കട്ടെ എന്നും അമീര്‍ പ്രാര്‍ഥിച്ചു.
സമാധാന പ്രേമിയായ നേതാവായാണ് സുല്‍ത്താന്‍ ഖാബൂസ് ലോകം മുഴുവന്‍ അറിയപ്പെടുന്നത് മേഖലയെ പിടിച്ചുകുലുക്കിയ പല പ്രശ്നങ്ങളിലും അദ്ദേഹം സ്വതന്ത്രവും നിക്ഷ്പക്ഷവും ആയ നിലപാടുകള്‍ എടുത്തു.ഖത്തറിനെതിരെ ചില അയൽരാജ്യങ്ങൾ ഉപരോധം പ്രഖ്യാപിച്ചപ്പോൾ ഖത്തറിനൊപ്പം നിന്ന രാജ്യമാണ് ഒമാൻ.
സുൽത്താന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഗാലയിലെ ഖബറിസ്ഥാനിൽ സംസ്കരിച്ചു.