December 11, 2020
December 11, 2020
ദോഹ: 2021ലെ ധനകാര്യ ബജറ്റിന് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി അംഗീകാരം നൽകി. ബജറ്റിൽ 160.1 ബില്ല്യൺ റിയാലിൻറെ വരുമാനം കണക്കാക്കുന്നതായി ധനകാര്യമന്ത്രി അലി ഷരീഫ് അൽ എമാദി അറിയിച്ചു. എണ്ണ വില ബാരലിന് 40 ഡോളർ എന്ന മതിപ്പുവില കണക്കാക്കിയാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി.
വരുമാനം മുൻനിർത്തിയുള്ളതും എണ്ണവിലയിലെ ചാഞ്ചാട്ടം ബജറ്റിനെ ബാധിക്കാത്ത വിധത്തിലുമുള്ള യാഥാസ്ഥിതിക നയമാണ് ഇത്തവണയും ഖത്തർ ബജറ്റിൽ പ്രതിഫലിക്കുന്നത്.
അടുത്ത സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിക്കുന്ന ആകെ ചെലവ് 194.7 ബില്ല്യൺ റിയാലാണ്. 34.6 ബില്ല്യൺ റിയാൽ ധനക്കമ്മിയാണ് പ്രതീക്ഷിക്കുന്നത്.
ലഭ്യമായ കരുതൽ ധനമുപയോഗിച്ചോ പ്രാദേശികമോ വിദേശീയമോ ആയ മാർഗങ്ങളുപയോഗിച്ച് വായ്പയെടുത്തോ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ വിദേശകാര്യ മന്ത്രാലയം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വലിയ പദ്ധതികൾക്കായി 72.1 ബില്ല്യൺ റിയാൽ നീക്കി വെച്ചതായും മന്ത്രി അറിയിച്ചു. വിവിധ മേഖലകളിലായി നടപ്പാക്കുന്ന വികസന പദ്ധതികൾക്കായും പുതിയ പദ്ധതികൾക്കായുമാണ് ഈ തുക വകയിരുത്തിയിരിക്കുന്നത്. 2022 ലോകകപ്പിൻറെ സംഘാടനവുമായി ബന്ധപ്പെട്ട ചെലവുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പൌരന്മാർക്ക് അവകാശപ്പെട്ട ഭൂമിയുടെ വികസനത്തിനായും അടിസ്ഥാന സൌകര്യ വികസന പദ്ധതികളുടെ നടത്തിപ്പ് ചെലവിനായും വകയിരുത്തിയ തുകയെ കൂടാതെയാണ് മറ്റ് വലിയ പദ്ധതികൾക്കായി 72 ബില്ല്യൺ മാറ്റി വച്ചിരിക്കുന്നത്.
17.4 ബില്ല്യൺ റിയാൽ വിദ്യാഭ്യാസ മേഖലയ്ക്കായി മാറ്റിവച്ചുകൊണ്ട് ഖത്തർ വിദ്യാഭ്യാസത്തിനും ആരോഗ്യ മേഖലയ്ക്കുമാണ് കൂടുതൽ ഊന്നൽ നല്കുന്നതെന്ന് ഒരിക്കൽ കൂടി ഉറപ്പു വരുത്തിയതായും അൽ എമാദി പറഞ്ഞു. സ്കൂളും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിക്കുന്നതിനാണ് ഈ തുകയുടെ പ്രധാന ഭാഗം ചെലവഴിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
16.5 ബില്ല്യൺ റിയാൽ ആരോഗ്യ മേഖലയ്ക്ക് മാറ്റിവെച്ചുകൊണ്ട് മികച്ച ആരോഗ്യ പരിചരണ സംവിധാനങ്ങൾ വികസിപ്പിക്കാനും നിലവിലെ ചികിത്സ സാംവിധാനങ്ങൾ വിപുലപ്പെടുത്താനും സർക്കാർ ഊന്നൽ നൽകിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക