December 07, 2020
December 07, 2020
ദോഹ : കടുത്ത കൊവിഡ് സുരക്ഷ നിയന്ത്രണങ്ങൾക്കിടെ നടക്കുന്ന ഇക്കൊല്ലത്തെ അമീർ കപ്പ് ഫൈനലിൽ 20,000 കാണികളെത്തുമെന്ന് അധികൃതർ അറിയിച്ചു. അൽ-റയ്യാൻ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.ഖത്തറിൻറെ ദേശീയ ദിനമായ ഡിസംബർ 18ന് വൈകിട്ട് 7 മണിക്ക് സ്റ്റേഡിയത്തിൻറെ ഉദ്ഘാടനവും ഫൈനൽ മത്സരവും നടക്കും. ഫിഫ ലോകകപ്പ് ഫൈനലിന് കൃത്യം രണ്ട് വർഷം ബാക്കിയുള്ളപ്പോഴാണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്യപ്പെടുന്നത്.
പകുതിയോളം ടിക്കറ്റുകൾ കോവിഡ് മുക്തരായ ഫുട്ബാൾ ആരാധകർക്ക് വേണ്ടി റിസേർവ് ചെയ്യുമെന്ന് ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ അബ്ദുൽ വഹാബ് അൽ മുസലിഹ് പറഞ്ഞു.
ഖലീഫ ഇൻറർനാഷണലിനും അൽ ജനൂബിനും എഡ്യുക്കേഷൻ സിറ്റിക്കും പിന്നാലെ ഫിഫയുടെ ഖത്തർ ലോകകപ്പിനായി തുറക്കുന്ന നാലാമത്തെ സ്റ്റേഡിയമാവുകയാണ് അൽ റയ്യാൻ സ്റ്റേഡിയം.
കൊവിഡ് നിയന്ത്രണങ്ങൾ കാരണം ഒരാൾക്ക് ഒരു ടിക്കറ്റ് മാത്രമേ ബുക്ക് ചെയ്യാനാവൂ. വ്യക്തികളുടെ ഖത്തർ ഐഡിയുമായി ബന്ധപ്പെടുത്തിയാണ് ടിക്കറ്റ് ബുക്ക് ചെയ്യാനാവുക. ടിക്കറ്റുകൾ പരസ്പരം കൈമാറ്റം ചെയ്യാനാവില്ല.
കാണികൾ മാസ്ക് ധരിക്കണമെന്നും എഹ്തെറാസ് ആപ്ലിക്കേഷൻ പ്രവേശന സ്ഥലത്ത് തന്നെ പ്രദർശിപ്പിക്കണമെന്നും അവരവർക്ക് അനുവദിക്കപ്പെട്ട ഇരിപ്പിടങ്ങളിൽ തന്നെ ഇരിക്കണമെന്നും ഉൾപ്പെടെ ശാരീരിക അകലം ഉറപ്പാക്കാനുള്ള കർശന നിർദേശങ്ങളുണ്ട്.
സ്റ്റേഡിയത്തിലും പരിസരത്തും ശാരീരിക അകലം പാലിക്കാനുള്ള കർശന നടപടികൾ അധികൃതർ സ്വീകരിച്ചു കഴിഞ്ഞു. ആരാധക ഗാലറിയിലും പൊതു ഗതാഗത സംവിധാനങ്ങളിലും ഉൾപ്പെടെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടുന്ന അൽ സദ്ദ്, അൽ അറബി ടീമുകളുടെ ആരാധകർക്കാണ് ടിക്കറ്റ് വില്പനയുടെ സമയത്ത് മുൻഗണന നല്കുക. കൂടാതെ കൊവിഡ്-19 മഹാമാരിയ്ക്കെതിരായ പോരാട്ടത്തിൽ ഖത്തറിനെ മുൻപിൽ നിന്ന് നയിച്ച ആരോഗ്യ പ്രവർത്തകർക്കും ടിക്കറ്റ് വില്പനയിൽ മുൻഗണന നല്കിയിട്ടുണ്ട്. tickets.qfa.qa. എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ ടിക്കറ്റ് വില്പനയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക