July 07, 2020
July 07, 2020
ദുബായ് : വിവാദ സ്വര്‍ണക്കടത്തുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് ഷാര്‍ജയിലെ അല്‍ സത്താര്‍ സ്‌പൈസിസ് എന്ന സ്ഥാപനം അറിയിച്ചു. ഈന്തപ്പഴം, പലവ്യഞ്ജനം അടക്കമുള്ള സാധനങ്ങളാണ് ഈ കടയിൽ വില്‍ക്കുന്നത്. ഈ കടയുടെ പേരിലുള്ള ഇന്‍വോയിസിലായിരുന്നു വിമാനത്താവളത്തില്‍ സാധനങ്ങള്‍ എത്തിച്ചതെന്നാണ് പി.എസ്.സരിത്തിന്റെ റിമാന്‍ഡ് അപേക്ഷയില്‍ പറയുന്നത്.
ഡിപ്ലോമാറ്റിക് ബാഗേജ് വഴി തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണമെത്തിച്ചത് ഭക്ഷ്യവസ്തുക്കളെന്ന പേരിലാണെന്ന് കസ്റ്റംസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തിരുവനന്തപുരത്തേക്ക് ബാഗേജ് അയച്ചത് യുഎഇയില്‍ ഭക്ഷ്യവസ്തുക്കളുടെ കട നടത്തുന്ന ഫാസില്‍ എന്നയാളാണെന്ന് കസ്റ്റംസും വ്യക്തമാക്കിയിരുന്നു. കാര്‍ഗോ ബുക്ക് ചെയ്തത് ഫാസില്‍ എന്നയാളും ക്ലിയറന്‍സിനുള്ള പണം നല്‍കിയത് സരിത്തുമാണ്.
എന്നാൽ കേസുമായി ബന്ധപ്പെട്ട ആരെയും അറിയില്ലെന്നും ഫാസില്‍ എന്ന പേരില്‍ ആരും കടയില്‍ ജോലി ചെയ്യുന്നില്ലെന്നും സ്ഥാപന ഉടമകൾ അറിയിച്ചു.
കേസിലെ ഒന്നാം പ്രതിയായ സരിത്തിന്റെ നിര്‍ദേശപ്രകാരമാണ് ഫാസില്‍ കാര്‍ഗോ ബുക്ക് ചെയ്‌തെന്നും ഭക്ഷ്യവസ്തുക്കള്‍ പാക്ക് ചെയ്തതെന്നും സരിത്തിന്റെ റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.. ബാഗേജില്‍ സ്വര്‍ണം വെച്ചത് ഫാസില്‍ തന്നെയാണോ എന്ന് ഉറപ്പിച്ചിട്ടില്ല. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും അതിനാല്‍ തന്നെ വിശദമായ അന്വേഷണം ആവശ്യമാണെന്നും കസ്റ്റംസ് പറയുന്നു. സരിത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് കസ്റ്റംസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
15 കോടി രൂപയോളം വിലമതിക്കുന്ന 30 കിലോ സ്വര്‍ണമാണ് കസ്റ്റംസ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക