December 19, 2020
December 19, 2020
ദോഹ: ഖത്തര്‍ ദേശീയ ദിനത്തില്‍ നടന്ന അമീര്‍കപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരത്തില്‍ അല്‍ സദ്ദ് ക്ലബ്ബിന് വിജയം. എതിരാളിയായ അല്‍ അറബി ക്ലബ്ബിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അല്‍ സദ്ദ് കപ്പുയര്‍ത്തിയത്.
അല്‍ സദ്ദ് ക്ലബ്ബ് പതിനേഴാം തവണയാണ് അമീര്‍ കപ്പ് ചാമ്പ്യന്മാരാകുന്നത്. മുന്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കള്‍ കൂടിയാണ് അല്‍ സദ്ദ്.
ലോകകപ്പിനായി ഖത്തര്‍ നിര്‍മ്മിച്ച അല്‍ റയ്യാന്‍ സ്റ്റേഡിയത്തില്‍ വച്ചായിരുന്നു അമീര്‍ കപ്പ് ഫൈനല്‍. സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരമായിരുന്നു അമീര്‍ കപ്പ് ഫൈനല്‍ എന്ന പ്രത്യേകതയുമുണ്ട്.
അല്‍ സദ്ദിനായി ബാഗ്ദാദ് ബൗന്ദ്ജായാണ് രണ്ട് ഗോളുകളും നേടിയത്. മുന്‍ ബാഴ്‌സലോണ താരമായ സാവി ഹെര്‍ണാണ്ടസാണ് അല്‍ സദ്ദിന്റെ പരിശീലകന്‍. അല്‍ അറബിയ്ക്കായി ഐസ്‌ലാന്റ് താരമായ ആരോണ്‍ ഗുന്നര്‍സണ്‍ ആണ് ആശ്വാസ ഗോള്‍ നേടിയത്.
ഖത്തറില്‍ നടക്കുന്ന 2022 ലോകകപ്പിനായുള്ള നാലമത്തെ സ്റ്റേഡിയമാണ് അല്‍ റയ്യാന്‍. 2022 ലോകകപ്പിന്റെ ഫൈനല്‍ മത്സരം നടക്കുന്നതിന് കൃത്യം രണ്ട് വര്‍ഷം മുമ്പാണ് അമീര്‍ കപ്പ് ഫൈനല്‍ ഇവിടെ നടന്നത്. 2022 നവംബര്‍ 21 നാണ് ഖത്തര്‍ ലോകകപ്പിന്റെ കിക്കോഫ്. നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ലുസൈല്‍ സ്റ്റേഡിയത്തിലാണ് 2022 ഡിസംബര്‍ 18 ന് ലോകകപ്പ് ഫൈനല്‍ നടക്കുക.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണ് ആരാധകര്‍ സ്റ്റേഡിയത്തിലെത്തിയത്. സ്റ്റേഡിയത്തിന്റെ ആകെ ശേഷിയുടെ 50 ശതമാനം കാണികള്‍ക്ക് മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഫൈനല്‍ കാണാനായി എത്തിയിരുന്നു.
ന്യൂസ് റൂം ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
അമീർ കപ്പ് ഫൈനൽ ഹൈലൈറ്റ്സ് കാണാം: