February 26, 2021
February 26, 2021
ദോഹ: ഖത്തറിന്റെ ഉടമസ്ഥതയിലുള്ള അല്‍ ജസീറ ഇംഗ്ലീഷ് ചാനലിന് റോയല്‍ ടെലിവിഷന്‍ സൊസൈറ്റിയുടെ (ആര്‍.ടി.എസ്) പുരസ്‌കാരം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നടന്ന ബെയ്‌റൂട്ട് സ്‌ഫോടനം മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തതിനാണ് ബ്രേക്കിങ് ന്യൂസ് വിഭാഗത്തിലെ ഈ വര്‍ഷത്തെ പുരസ്‌കാരം അല്‍ ജസീറയ്ക്ക് ലഭിച്ചത്.
ബുധനാഴ്ച ലണ്ടനില്‍ നടന്ന ഓണ്‍ലൈന്‍ ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ബി.ബി.സി, ഐ.ടി.വി എന്നിവ ഉള്‍പ്പെടെയുള്ള പ്രമുഖ ചാനലുകള്‍ ബ്രേക്കിങ് ന്യൂസ് വിഭാഗത്തില്‍ നോമിനികളായിരുന്നുവെന്ന് അല്‍ ജസീറ നെറ്റ്‌വര്‍ക്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
2020 ഓഗസ്റ്റ് നാലിനാണ് ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലെ തുറമുഖത്ത് പ്രാദേശിക സമയം വൈകീട്ട് ആറുമണിക്ക് സ്‌ഫോടനം നടന്നത്. സ്‌ഫോടനം നടക്കുമ്പോള്‍ അല്‍ ജസീറയുടെ റിപ്പോര്‍ട്ടറായ സെയ്‌ന ഖോദര്‍ തന്റെ മൂന്നു വയസുകാരന്‍ മകനൊപ്പം ബെയ്‌റൂട്ടില്‍ ഉണ്ടായിരുന്നു. സ്‌ഫോടനത്തിന്റെ ശക്തിയില്‍ ഇരുവരും നിലത്ത് വീണു.
സെയ്‌ന ഖോദര്‍
സ്‌ഫോടനം നടന്ന ഉടന്‍ കുട്ടിയെ മുത്തശ്ശിക്കൊപ്പം നിര്‍ത്തി തെരുവുകളിലെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ സെയ്‌ന സംഭവസ്ഥലത്തേക്ക് കുതിച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് ബെയ്‌റൂട്ടിലെ അല്‍ ജസീറ ബ്യൂറോയിലെ ലിഫ്റ്റ് വീണുപോയിരുന്നു. ഇതില്‍ സെയ്‌നയുടെ ക്യാമറമാന്‍ അലി അബ്ബാസ് കുടുങ്ങിപ്പോവുകയും അദ്ദേഹത്തിന് പരുക്കേല്‍ക്കുകയും ചെയ്തതിനാല്‍ തന്റെ ടീമിലെ മറ്റുള്ളവരുമായി ബന്ധപ്പെടാന്‍ അവര്‍ക്ക് കൂടുതല്‍ സമയം വേണ്ടിവന്നു.
ലെബനന്‍ തലസ്ഥാനത്ത് നടന്ന വന്‍ സ്‌ഫോടനത്തെ കുറിച്ച് സെയ്‌ന ഫോണിലൂടെ അല്‍ ജസീറ ഇംഗ്ലീഷ് ചാനലിന്റെ ഖത്തറിലെ ആസ്ഥാനത്തേക്ക് തത്സമയം വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 'മാധ്യമപ്രവര്‍ത്തനത്തിലെ മഹത്തായ നേട്ടം' (journalistic tour de force) എന്നാണ് ആര്‍.ടി.എസ് ജൂറി അംഗങ്ങള്‍ സെയ്‌നയുടെ റിപ്പോര്‍ട്ടിങ്ങിനെ വിശേഷിപ്പിച്ചത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മുട്ടിലിഴയുകയായിരുന്ന ബെയ്‌റൂട്ട് നഗരത്തിന് ഇരട്ട പ്രഹരമായി മാറിയ സ്‌ഫോടനത്തിന്റെ പ്രത്യാഘാതങ്ങള്‍ അടുത്ത രണ്ട് ദിവസങ്ങളിലായി സെയ്‌ന രിപ്പോര്‍ട്ട് ചെയ്തു.
അനുഭവം വിവരിച്ച് സെയ്ന - വീഡിയോ കാണാം:
'നിമിഷങ്ങള്‍ക്കകം സമീപത്തെ സ്ഥലങ്ങളും വീടുകളുമെല്ലാം തകര്‍ന്നു. ഞാന്‍ ഇന്ന് വരെ ഇത്തരമൊരു അനുഭവത്തിലൂടെ കടന്നു പോയിട്ടില്ല. എന്നാല്‍ അപ്പോള്‍ അതൊന്നും ചിന്തിക്കാനുള്ള സമയം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. ഞങ്ങള്‍ക്ക് പുറത്ത് പോയി സ്‌ഫോടനത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ടായിരുന്നു.' -അല്‍ ജസീറ സംഘത്തിനായി ഓണ്‍ലൈനായി പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് സെയ്‌ന ഖോദര്‍ പറഞ്ഞു.
അല്‍ ജസീറ ഇംഗ്ലീഷിന്റെ കൂട്ടായ പ്രവര്‍ത്തനത്തിന്റെയും സമര്‍പ്പണ മനോഭാവത്തോടെയുള്ള മാധ്യമപ്രവര്‍ത്തനത്തിന്റെയും അംഗീകാരമാണെന്ന് അല്‍ ജസീറ ഇംഗ്ലീഷിലെ ന്യൂസ് ഡയറക്ടര്‍ സലാ നെഗം പറഞ്ഞു. തനിക്ക് പരുക്കേല്‍ക്കാനുള്ള സാധ്യയും തന്റെ നഗരം തകര്‍ന്നു പോയതിന്റെ വൈകാരികതയും അവഗണിച്ചുകൊണ്ട് സ്‌ഫോടനത്തിന്റെ വിവരങ്ങള്‍ അല്‍ ജസീറ ഇംഗ്ലീഷ് ചാനലിലൂടെ ലോകമെമ്പാടുമുള്ള ജനങ്ങളെ അറിയിച്ച സെയ്‌ന ഖോദറിനെ അദ്ദേഹം അഭിനന്ദിച്ചു.
നേരത്തേയും അല്‍ ജസീറ ഇംഗ്ലീഷ് ചാനലിന് ആര്‍.ടി.എസ് പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2012 ലെ മികച്ച ചാനലിനുള്ള പുരസ്‌കാരവും 2019 ലെ മികച്ച അഭിമുഖത്തിനുള്ള പുരസ്‌കാരവും അല്‍ ജസീറ ഇംഗ്ലീഷിന് ലഭിച്ചു. ചാനലിലെ മാധ്യമപ്രവര്‍ത്തകനായ ബഹേര്‍ മുഹമ്മദിനും 2015 ല്‍ ആര്‍.ടി.എസ് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.