August 26, 2019
August 26, 2019
ദുബായ് : ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി പ്രതിയായ വണ്ടിചെക്ക് കേസില്‍ ഇന്നത്തെ തെളിവെടുപ്പ് പൂർത്തിയായി. ചെക്ക് മോഷ്ടിച്ചതാണെന്ന തുഷാറിന്റെ വാദം തള്ളിയ കോടതി മോഷണ സമയത്ത് എന്തുകൊണ്ട് പരാതി നൽകിയില്ലെന്ന് പ്രതിഭാഗം അഭിഭാഷകനോട് പ്രോസിക്യൂഷൻ ചോദിച്ചു.അതിനിടെ,പ്രോസിക്യൂഷന്റെ മധ്യസ്ഥതയിൽ കേസ് ഒത്തു തീർപ്പാക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു.തുഷാർ മുന്നോട്ടു വെച്ച തുക അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിൽ നാസിൽ അബ്ദുള്ള ഉറച്ചു നിന്നതാണ് ഒത്തുതീർപ്പ് ശ്രമങ്ങൾ പരാജയപ്പെടാൻ കാരണം.
തെളിവെടുപ്പ് നടപടികളുടെ ഭാഗമായി പരാതിക്കാരന്‍ നാസില്‍ അബ്ദുല്ല രാവിലെ അജ്മാന്‍ പബ്ലിക് പ്രോസിക്യൂഷനില്‍ ഹാജരായിരുന്നു. യു.എ.ഇ നിയമപ്രകാരം ക്രിമിനല്‍ കുറ്റങ്ങളില്‍ തെളിവ് ശേഖരിക്കുക പബ്ലിക് പ്രോസിക്യൂഷനാണ്.നാസിൽ കോടതിയിൽ സമർപ്പിച്ച മുഴുവൻ തെളിവുകളും തുഷാറിന്റെ വാദങ്ങളെ നിരാകരിക്കുന്നവയാണ്.അതിനാൽ തന്നെ കേസിൽ ജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ തുഷാറിന്റെ നാട്ടിലേക്കുള്ള മടക്ക യാത്ര അനിശ്ചിതമായി നീളും. കേസ് ഒത്തുതീര്‍പ്പ് ആയില്ലെങ്കില്‍ പാസ്പോര്‍ട്ട് ജാമ്യത്തില്‍ നല്‍കിയ തുഷാര്‍ ഏറെകാലം യു.എ.ഇയില്‍ കുടുങ്ങും.അതല്ലെങ്കിൽ നാസിൽ ആവശ്യപ്പെടുന്ന മുഴുവൻ തുകയും തുഷാർ നൽകേണ്ടി വരും.20 ദിവസത്തിനകം നിലവിലെ ജാമ്യ കാലാവധി അവസാനിക്കും.