March 19, 2021
March 19, 2021
ദോഹ: ഖത്തറിന്റെ എട്ടാമത് കാര്‍ഷിക പ്രദര്‍ശനവും രണ്ടാമത് ഖത്തര്‍ അന്താരാഷ്ട്ര പരിസ്ഥിതി പ്രദര്‍ശനവും മാര്‍ച്ച് 23 മുതല്‍ 27 വരെ ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ (ഡി.ഇ.സി.സി) നടക്കും. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് അല്‍തീനിയുടെയും മുന്‍സിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയത്തിന്റെയും ആഭിമുഖ്യത്തിലാണ് പ്രദര്‍ശനം നടക്കുക.
കൊവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ പതിവില്‍ നിന്ന് വ്യത്യസ്തമായ സാഹചര്യത്തിലാണ് ഈ വര്‍ഷത്തെ എഖ്‌സിബിഷന്‍ നടത്തുന്നതെന്ന് സംഘാടകസമിതി മേധാവിയും പബ്ലിക് പാര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടറുമായ മുഹമ്മദ് അലി അല്‍ ഖൗരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നവരുടെയും സന്ദര്‍ശകരുടെയും ആരോഗ്യസംരക്ഷണവും സുരക്ഷയും ഉറപ്പുവരുത്താന്‍ ആവശ്യമായ എല്ലാ പ്രതിരോധ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എക്‌സിബിഷന്‍ വെബ്‌സൈറ്റ് വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ കഴിഞ്ഞാല്‍ രജിസ്റ്റര്‍ ചെയ്തവരുടെ മൊബൈല്‍ ഫോണില്‍ ഒരു ബാര്‍ കോഡ് എത്തും. ഇത് ഉപയോഗിച്ച് അവര്‍ക്ക് പ്രദര്‍ശനവേദിയിലേക്ക് പ്രവേശിക്കാം.
പ്രദര്‍ശനത്തിന് എത്തുന്നവര്‍ കര്‍ശനമായി മാസ്‌ക് ധരിക്കണം. കൂടാതെ പ്രവേശിക്കുന്നതിന് മുമ്പ് ഇഹ്തറാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കുകയും വേണം. കുട്ടികള്‍ക്ക് പ്രദര്‍ശനവേദിയിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. കാര്‍ഷിക-പരിസ്ഥിതി മേഖലകളില്‍ താല്‍പ്പര്യമുള്ളവരെയും വിദഗ്ധരെയുമാണ് പ്രദര്‍ശനത്തില്‍ പ്രതീക്ഷിക്കുന്നത്.
ഖത്തറിന്റെ കാര്‍ഷിക മേഖലയുടെ പുരോഗതിക്കായുള്ള പുതിയ മാനങ്ങള്‍ തേടുന്ന വേദിയാണ് കാര്‍ഷിക പ്രദര്‍ശനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വയം പര്യാപ്തത വര്‍ധിപ്പിക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, പ്രാദേശിക ഉല്‍പ്പാദനം വര്‍ധിപ്പിക്കുക എന്നിവയാണ് ഈ വര്‍ഷത്തെ കാര്‍ഷിക പ്രദര്‍ശനത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ളതും ഭാവിയില്‍ ഉയര്‍ന്നുവരുന്നതുമായ വെല്ലുവിളികളെ നേരിടാനുള്ള നൂതനമായ പാരിസ്ഥിതിക പരിഹാരങ്ങള്‍ അവതരിപ്പിക്കാനും പ്രാദേശികവും അന്തര്‍ദേശീയവുമായ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനുമുള്ള വേദി കൂടിയാണ് എക്‌സിബിഷന്‍.
പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യാം.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.