January 04, 2021
January 04, 2021
കാബൂള്‍: അഫ്ഗാനിസ്ഥാന്‍ സര്‍ക്കാറിന്റെ പ്രതിനിധി സംഘം ഇന്ന് ഖത്തറിലേക്ക് പുറപ്പെടും. താലിബാനുമായി നടക്കുന്ന സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാനാണ് സംഘം ദോഹയിലേക്ക് പുറപ്പെടുന്നത്. കഴിഞ്ഞ ദിവസം പ്രസിഡന്റ് അഷ്‌റഫ് ഘാനിയെ സന്ദര്‍ശിച്ച ശേഷമാണ് ഇന്ന് സംഘം ഖത്തറിലേക്ക് തിരിക്കുന്നത്.
മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം നാളെയാണ് അഫ്ഗാന്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നത്. രണ്ടാം ഘട്ട ചര്‍ച്ചയില്‍ വെടിനിര്‍ത്തലും താലിബാനുമായുള്ള രാഷ്ട്രീയ പങ്കാളിത്തവുമാണ് പ്രധാന വിഷയങ്ങളാവുക എന്ന് ചര്‍ച്ചാ സംഘത്തിലെ അംഗം ഗോലം ഫാറൂഖ് മ്ജ്‌റൂഹ് പറഞ്ഞു.
'ഞങ്ങള്‍ അഫ്ഗാന്‍ പ്രസിഡന്റിനെ കണ്ടു. രാഷ്ട്രീയ പാര്‍ട്ടികളുമായും സാംസ്‌കാരിക പ്രമുഖരും നിയമവിദഗ്ധരുമായും ഞങ്ങള്‍ നടത്തിയ എല്ലാ കൂടിയാലോചനകളും അദ്ദേഹവുമായി പങ്കുവച്ചു.' -മജ്‌റൂഹ് പറഞ്ഞു.
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി പ്രസിഡന്റ് ഘാനി ഫോണില്‍ സംസാരിച്ചതിനു പിന്നാലെയായിരുന്നു ഈ കൂടിക്കാഴ്ച. താലിബാനുമായുള്ള സമാധാന ചര്‍ച്ചകളില്‍ വെടിനിര്‍ത്തലിന് മുന്‍ഗണന നല്‍കുന്നതിനെ പറ്റിയാണ് ഇരുവരും സംസാരിച്ചത്. ചര്‍ച്ചയില്‍ വെടിനിര്‍ത്തല്‍ അംഗീകരിക്കാന്‍ താലിബാനെ പ്രോത്സാഹിപ്പിച്ചതിന് ഖത്തര്‍ അമീറിന് പ്രസിഡന്റ് ഘാനി നന്ദി പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ വെടിനിര്‍ത്തലിന് ശ്രമിക്കുമെന്ന് ഖത്തര്‍ അമീര്‍ വാഗ്ദാനം ചെയ്തതായി ഘാനിയുടെ വക്താവ് ദാവ ഖാന്‍ മിനാപാല്‍ പറഞ്ഞു.
താലിബാനുമായുള്ള സമാധാന ചര്‍ച്ചകളില്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച് ധാരണയുണ്ടാകണമെന്ന് പല രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബര്‍ 12 നാണ് അഫ്ഗാന്‍ സമാധാന ചര്‍ച്ചകള്‍ ദോഹയില്‍ ആരംഭിച്ചത്. എന്നാല്‍ ചര്‍ച്ചകള്‍ ആരംഭിച്ചതു മുതല്‍ താലിബാന്‍ തീവ്രവാദികള്‍ സുരക്ഷാ സേനയ്ക്കും സിവിലിയന്മാര്‍ക്കും നേരെയുള്ള ആക്രമണം ശക്തമാക്കുകയാണ് ചെയ്തത്.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.