October 28, 2019
October 28, 2019
വാഷിങ്ടൻ : ഐഎസ് തലവൻ അബൂബക്കർ അൽ ബഗ്ദാദിയെ ഇല്ലാതാക്കിയതോടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിമർശകരുടെ നാവടക്കിയിരിക്കുകയാണ്. അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബഗ്ദാദിയെ ഇല്ലാതാക്കിയത് തന്നെയാവും ട്രംപിന്റെ പ്രധാന തുറുപ്പ്‌ചീട്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ നൽകുന്ന സൂചന. 2011ലെ ലാദൻ വധം പിന്നീട് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബറാക് ഒബാമ പ്രധാന പ്രചാരണായുധമാക്കിയിരുന്നു.
സിറിയയിൽനിന്നു യുഎസ് സൈന്യത്തെ പെട്ടെന്നു പിൻവലിക്കാനുള്ള ട്രംപിന്റെ തീരുമാനത്തിനെതിരെ വൻ വിമർശനമാണ് പ്രതിപക്ഷമായ ഡെമോക്രാറ്റുകളും മാധ്യമങ്ങളും ഉയർത്തിയത്. സ്വന്തം കക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയിൽനിന്നുവരെ എതിർപ്പുണ്ടായി. ട്രംപിന്റെ തീരുമാനം മേഖലയിൽ ഐഎസ് ഭീകരത വീണ്ടും തലപൊക്കാൻ അവസരമൊരുക്കുമെന്നായിരുന്നു പ്രധാന ആക്ഷേപം. എന്നാൽ, ബഗ്ദാദിയെ വധിച്ചതിലൂടെ ഇത്തരം വിമർശനങ്ങൾക്ക് ട്രംപ് മറുപടി നൽകിയിരിക്കുകയാണ്. ട്രംപ് നേരിട്ടേക്കാവുവുന്ന ഇംപീച്ച്മെന്റ് (കുറ്റവിചാരണ) നടപടികളിൽനിന്നു ശ്രദ്ധ തിരിക്കാനും ബഗ്ദാദി വധം ഇടയാക്കിയേക്കുമെന്നും സൂചനയുണ്ട്.
രണ്ടാഴ്ചയോളം പദ്ധതിയിട്ടതിനു ശേഷമായിരുന്നു ലോകം കണ്ട ഏറ്റവും ഭീകരന്മാരിലൊരാളായ ബഗ്ദാദിയെ യുഎസ് ഇല്ലാതാക്കിയത്.സിറിയ–തുർക്കി അതിർത്തി ഇദ്‌ലിബില്‍ ശനിയാഴ്ച രാത്രിയായിരുന്നു ആക്രമണം.കൊല്ലപ്പെട്ടവരിൽ ബഗ്ദാദിയുടെ രണ്ടു ഭാര്യമാരുമുണ്ടായിരുന്നു. ഇവരുടെ ദേഹത്തു സ്ഫോടകവസ്തുക്കളുണ്ടായിരുന്നെങ്കിലും അവ പൊട്ടിത്തെറിക്കും മുൻപ് ഇരുവരും കൊല്ലപ്പെടുകയായിരുന്നു. താമസിച്ചിരുന്ന കെട്ടിടത്തിൽ നിന്ന് അവസാനമിറങ്ങിയതും ബഗ്ദാദിയായിരുന്നു. കൊല്ലപ്പെട്ട ശേഷം അവിടെവച്ചു തന്നെയായിരുന്നു ഡിഎൻഎ പരിശോധന. 15 മിനിറ്റിനകം ഫലം ലഭിച്ചെന്നും ട്രംപ് വ്യക്തമാക്കി.
2018 ജൂലൈയിൽ ബഗ്ദാദിയുടെ മകൻ ഹുദൈഫ അൽ ബദ്‌രി സിറിയയിൽ പ്രസിഡന്റ് അൽ അസദിന്റെ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. അതേസമയം,ബഗ്ദാദി കൊല്ലപ്പെട്ടതായി ഇതിനു മുമ്പ് പലതവണ വാർത്തകൾ വന്നിരുന്നെങ്കിലും അത്തരം വാർത്തകളെല്ലാം തെറ്റാണെന്ന് തെളിയിച്ച് കഴിഞ്ഞ ഏപ്രിലിൽ 30 മിനിറ്റ് വിഡിയോയിലൂടെ വീണ്ടും പ്രത്യക്ഷപ്പെടുകയായിരുന്നു. എന്നാൽ ഇതാദ്യമായാണ് അമേരിക്കൻ പ്രസിഡണ്ട് ബഗ്ദാദിയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്.