December 23, 2020
December 23, 2020
തിരുവനന്തപുരം : സിസ്റ്റർ അഭയ വധക്കേസിൽ പ്രതികളായ ഫാദർ തോമസ് കോട്ടൂരിനും സിസ്റ്റർ സ്റ്റെഫിക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു.പ്രതികൾ അഞ്ചു ലക്ഷം രൂപ വീതവും അതിക്രമിച്ചു കയറിയതിനു ഫാദർ കോട്ടൂർ ഒരു ലക്ഷം രൂപ കൂടി അധികമായി പിഴയടക്കണമെന്നും കോടതി വിധിച്ചു.
കൊലക്കുറ്റം തെളിഞ്ഞ സാഹചര്യത്തിൽ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ആസൂത്രിത കൊലപാതകമാണോ എന്ന് കോടതി ആരാഞ്ഞു. അല്ലെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. തോമസ് കോട്ടൂർ അർബുദ രോഗിയെന്നും ശിക്ഷയിൽ നിന്നും ഒഴിവാക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരം സിബിഐ കോടതിയുടേതാണ് വിധി. ജഡ്ജി കെ സുനിൽ കുമാറാണ് ശിക്ഷ വിധിച്ചത്.
മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സിസ്റ്റര്‍ അഭയ കൊലക്കേസില്‍ കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത്. കേസിലെ ഒന്നാം പ്രതിയായ ഫാദര്‍ തോമസ് കോട്ടൂരും മൂന്നാം പ്രതിയായ സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണ് എന്ന് ചൊവ്വാഴ്ച സിബിഐ കോടതി കണ്ടെത്തിയിരുന്നു.
ഫാദര്‍ തോമസ് കോട്ടൂരിന് എതിരെ കൊലക്കുറ്റം, തെളിവ് നശിപ്പിക്കല്‍, കൊല നടത്താന്‍ ഉദ്ദേശിച്ച് അതിക്രമിച്ച് കടക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. അതേസമയം സിസ്റ്റര്‍ സെഫിക്കെതിരെ കൊലക്കുറ്റവും തെളിവ് നശിപ്പിക്കലും ചുമത്തി. ദൃക്‌സാക്ഷിയില്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകളുടേയും സാഹചര്യ തെളിവുകളുടേയും പിൻബലത്തിലാണ് സിബിഐ കേസ് തെളിയിച്ചിരിക്കുന്നത്.
ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ചപ്പോള്‍ അഭയയുടേത് ആത്മഹത്യയെന്നാണ് കണ്ടെത്തിയത്. എന്നാല്‍ സിബിഐ നടത്തിയ വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് കൊലപാതകമാണെന്ന് കണ്ടെത്തുകയും പ്രതികള്‍ പിടിയിലാവുകയും ചെയ്തത്. ഫാദര്‍ ജോസ് പുതൃക്കയിലിനേയും സിബിഐ കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിരുന്നു. എന്നാല്‍ തെളിവില്ലെന്ന കാരണത്താല്‍ കോടതി പുതൃക്കയിലിനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.
1992 മാര്‍ച്ച് 27നാണ് കോട്ടയം ജില്ലയിലെ പയസ് ടെന്‍ത് കോണ്‍വെന്റ് വളപ്പിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഭയയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിരുന്നു. ഏപ്രില്‍ 14ന് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. അഭയയുടേത് ആത്മഹത്യ തന്നെയെന്ന് ക്രൈം ബ്രാഞ്ച് വിധിയെഴുതി. വലിയ പ്രതിഷേധം ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ സിബിഐക്ക് അന്വേഷണം കൈമാറുന്നത്.
തെളിവുകള്‍ നശിപ്പിക്കപ്പെട്ടതും സാക്ഷികളുടെ കൂറുമാറ്റവും അഭയ കേസ് അന്വേഷണം സിബിഐക്ക് ദുഷ്‌ക്കരമാക്കി. തെളിവുകള്‍ കണ്ടെത്താനാകുന്നില്ലെന്നും അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി വേണം എന്നും ആവശ്യപ്പെട്ട് സിബിഐ പലതവണ കോടതിയെ സമീപിച്ചിട്ടുണ്ട്. 49 പ്രോസിക്യൂഷന്‍ സാക്ഷികളില്‍ 8 പേരാണ് കൂറുമാറിയത്. പ്രതികളുടെ ലൈംഗികബന്ധത്തിന് സിസ്റ്റര്‍ അഭയ സാക്ഷിയായെന്നും തുടര്‍ന്ന് കോടാലി കൊണ്ട് തലയ്ക്ക് അടിച്ച് പ്രതികള്‍ അഭയയെ കൊലപ്പെടുത്തി കിണറ്റിലിട്ടു എന്നുമാണ് സിബിഐ കണ്ടെത്തിയത്. സംഭവ ദിവസം മോഷ്ടിക്കാന്‍ കയറിയപ്പോള്‍ സിസ്റ്റര്‍ സെഫിയേയും ഫാദര്‍ കോട്ടൂരിനേയും മഠത്തില്‍ കണ്ടുവെന്ന അടയ്ക്കാ രാജുവിന്റെ മൊഴി കേസില്‍ നിര്‍ണായകമായി.
TELEGRAM
FACEBOOK PAGE
https://www.facebook.com/newsroomme
00974 66200167