September 11, 2019
September 11, 2019
ന്യൂസ്‌റൂം ലേഖകൻ,കുവൈത്ത് സിറ്റി
അതേസമയം,ഏതെങ്കിലും കേസിൽ പിടികുട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട ആളാണോ ഇയാൾ എന്ന സംശയവും ചിലർ പങ്കുവെക്കുന്നു.നാട്ടിൽ പോലീസ് കേസോ മറ്റെന്തെങ്കിലും നിയമ തടസ്സങ്ങളോ ഉള്ളതിനാൽ വ്യാജ വിലാസം നൽകി പാസ്പോർട്ട് സംഘടിപ്പിച്ചു കുവൈത്തിലേക്ക് വന്നതാണോ എന്നും സംശയമുണ്ട്.പാസ്‌പോർട്ടിലെ വിലാസത്തിൽ ബന്ധപ്പെട്ടിട്ടും ഇയാളുമായി ബന്ധമുള്ള ഒരാളെ പോലും ബന്ധപ്പെടാൻ കഴിയാത്തതാണ് ഇങ്ങനെയൊരു സംശയത്തിന് കാരണം.
കുവൈത്ത് സിറ്റി : കഴിഞ്ഞ 26 വർഷമായി നാട്ടിൽ പോകാതെ കുവൈത്തിൽ കഴിയുകയായിരുന്ന 62 കാരനായ ഇന്ത്യക്കാരൻ മരണമടഞ്ഞു. പാസ്സ്പോർട്ടിലെ മേൽ വിലാസ പ്രകാരം ഗോവയിലെ പുണ്ടൽ നായിക്കിന്റെയും ഗോമതിയുടെയും മകനായ ഗാരു പുണ്ടാലിക് നായിക് ആണ് കഴിഞ്ഞ ഞായറാഴ്ച അബ്ബാസിയയിലെ ടെലകമ്മ്യൂണിക്കേഷൻ ടവറിനു പിറകിലുള്ള താമസ സ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞത്.
തലേദിവസം ഇയാളുടെ പാക്കിസ്ഥാനിയായ സുഹൃത്തിനോട് തനിക്ക് നേരിയ നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്നും അടുത്ത ദിവസം കാലത്ത് ആശുപത്രിയിൽ കൊണ്ടുപോകാൻ വാഹനവുമായി എത്തണമെന്നും ഫോണിലൂടെ അറിയിച്ചിരുന്നു.ഇത് പ്രകാരം പിറ്റേന്ന് കാലത്ത് ഇയാളുടെ താമസ സ്ഥലത്ത് എത്തിയ സുഹൃത്ത് വാതിലിൽ മുട്ടി വിളിച്ചെങ്കിലും വാതിൽ തുറക്കാതായതോടെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് പോലീസ് എത്തി വാതിൽ തുറന്നതോടെയാണു ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫോറൻസിക് പരിശോധനയിലാണു മരണ കാരണം ഹൃദയാഘാതം മൂലമാണെന്ന് വ്യക്തമായത്.
പാസ്പോർട്ട് പ്രകാരം ഗോവയിലെ ആഡ്പോയ് പോണ്ട്സ് ആണു ഇയാളുടെ ജനന സ്ഥലം.വീട്ടു നമ്പർ 91, കാകോടി, മൂടി കക്കോട,ഗോവ എന്നാണു പാസ്സ്പോർട്ടിൽ നൽകിയിരിക്കുന്ന നാട്ടിലെ മേൽവിലാസം. പാസ്സ്പോർട്ടിൽ ഭാര്യയുടെ പേരിന്റെ സ്ഥാനത്ത് ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല.ഇയാളെ സംബന്ധിച്ച് മറ്റു വിവരങ്ങൾ ഒന്നും ലഭിക്കാത്തതിനാൽ മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനു തടസ്സം നേരിടുകയാണു. കുവൈത്തിൽ സംസ്കരിക്കണമെങ്കിൽ നാട്ടിലെ ബന്ധുക്കളുടെ സമ്മത പത്രവും ആവശ്യമാണ്. ഇക്കാരണത്താൽ കഴിഞ്ഞ 4 ദിവസമായി മൃതദേഹം നാട്ടിലേക്ക് അയക്കുവാനോ കുവൈത്തിൽ സംസ്കരിക്കുവാനോ സാധിക്കാതെ ഫർവ്വാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
എമിഗ്രേഷൻ രേഖകൾ പ്രകാരം കഴിഞ്ഞ 26 വർഷമായി ഇയാൾ നാട്ടിലേക്കോ രാജ്യത്ത് നിന്നും പുറത്തേക്കോ പോയിട്ടില്ല.രണ്ടു വർഷം മുമ്പ് വരെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഇയാളുടെ താമസരേഖയുടെ കാലാവധി കഴിഞ്ഞ വർഷം അവസാനിച്ചിരുന്നു.അബ്ബാസിയയിലെ ടെലകമ്മ്യൂണിക്കേഷൻ ടവറിനു പിറകിലുള്ള ചെറിയ മുറിയിൽ തനിച്ചായിരുന്നു ഇയാൾ താമസിസിച്ചിരുന്നത്.മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള പ്രവർത്തനങ്ങൾ കെ.കെ.എം.എ യുടെ സേവന വിഭാഗമായ മാഗ്നറ്റ് ടീം അംഗങ്ങളാണു നടത്തി വരുന്നത്. എന്നാൽ ഇയാളുടെ വിശദാംശങ്ങൾ അറിയുന്ന ആരെയെങ്കിലും കണ്ടെത്താൻ മാഗ്നറ്റ് ടീം നിരന്തരമായി ശ്രമിച്ചിട്ടും ഇതുവരെ ഫലമുണ്ടായിട്ടില്ല.സുഹൃത്തായി കണ്ടെത്തിയ ഏക വ്യക്തിയായ പാക്കിസ്ഥാൻ സ്വദേശിക്കാകട്ടെ ഇയാളുടെ മറ്റു വിവരങ്ങളൊന്നും അറിയില്ല. നാട്ടിലുള്ള ബന്ധുക്കളെ ബന്ധപ്പെടുന്നതിനു ഇയാളുടെ ഫോണിലെ മുഴുവൻ നമ്പറുകളും പരിശോധിച്ചെങ്കിലും ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല. താമസ സ്ഥലത്ത് നിന്നു ലഭിച്ച ആൽബത്തിൽ നിന്നു ഇയാളുടെ പഴയ കാല ഫോട്ടോകളും കുവൈത്തിൽ വന്നതു മുതൽ ഉണ്ടായിരുന്ന മുഴുവൻ പാസ്സ്പോർട്ടുകളും കണ്ടെത്തിയിട്ടുണ്ട്.എന്നാൽ ഇത്രയും കാലം നാട്ടിൽ പോകുകകയോ മറ്റുള്ളവരുമായി കൂടുതൽ സമ്പർക്കം പുലർത്തുകയോ ചെയ്യാതെ ഇയാൾ ഇവിടെ കഴിയുകയായിരുന്നു എന്നതിൽ ഏറെ ദുരൂഹതകളും ഉയർത്തുന്നുണ്ട്.
അതേസമയം,ഏതെങ്കിലും കേസിൽ പിടികുട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട ആളാണോ ഇയാൾ എന്ന സംശയവും ചിലർ പങ്കുവെക്കുന്നു.നാട്ടിൽ പോലീസ് കേസോ മറ്റെന്തെങ്കിലും നിയമ തടസ്സങ്ങളോ ഉള്ളതിനാൽ വ്യാജ വിലാസം നൽകി പാസ്പോർട്ട് സംഘടിപ്പിച്ചു കുവൈത്തിലേക്ക് വന്നതാണോ എന്നും സംശയമുണ്ട്.പാസ്‌പോർട്ടിലെ വിലാസത്തിൽ ബന്ധപ്പെട്ടിട്ടും ഇയാളുമായി ബന്ധമുള്ള ഒരാളെ പോലും ബന്ധപ്പെടാൻ കഴിയാത്തതാണ് ഇങ്ങനെയൊരു സംശയത്തിന് കാരണം.