March 23, 2021
March 23, 2021
ദോഹ: ഖത്തറിലെ 80 ശതമാനം അധ്യാപകരും സ്‌കൂള്‍ ജീവനക്കാരും കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതായി വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേഷ്ടാവായ മുഹമ്മദ് അല്‍ ബിഷ്രി അറിയിച്ചു. രാജ്യത്തെ കൊവിഡ്-19 രോഗത്തിന്റെ സ്ഥിതി മന്ത്രാലയം നിരന്തരമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പൊതുജനാരോഗ്യ മന്ത്രാലയവുമായുള്ള ഏകോപനം തുടരുന്നുണ്ടെന്നും അദ്ദേഹം ഖത്തര്‍ ടി.വിയോട് പറഞ്ഞു.
'വിദ്യാര്‍ത്ഥികളുടെയും വിദ്യാഭ്യാസ മന്ത്രാലയത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരുടെയും സംരക്ഷണത്തിനാണ് മന്ത്രാലയം മുന്‍ഗണന നല്‍കുന്നത്. കൊവിഡ്-19 വാക്‌സിനെടുക്കാന്‍ ആരെയും മന്ത്രാലയം നിര്‍ബന്ധിക്കുന്നില്ല. എന്നാല്‍ വാക്‌സിനെടുക്കാത്തവര്‍ എല്ലാ ആഴ്ചയിലും പി.സി.ആര്‍ ടെസ്റ്റ് നടത്തിയതിന്റെ ഫലം സമര്‍പ്പിക്കേണ്ടതാണ്.' -അദ്ദേഹം പറഞ്ഞു.
കൊവിഡ് വാക്‌സിനേഷന് അര്‍ഹരായ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കി ആരോഗ്യ മന്ത്രാലയത്തിന് സമര്‍പ്പിച്ചുവെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്തെ ഏറ്റവും പുതിയ കൊവിഡ് സൂചകങ്ങള്‍ അടിസ്ഥാനമാക്കിയാണ് സ്‌കൂളുകളിലെ ഹാജര്‍നില 30 ശതമാനമായി കുറച്ചത്. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും സംരക്ഷണം വര്‍ധിപ്പിക്കാനായാണ് ഈ തീരുമാനമെടുത്തത്.
കൊവിഡിനെതിരായ പോരാട്ടം തുടരുന്നതിനാല്‍ സ്ഥിതിഗതികള്‍ക്കനുസരിച്ച് തീരുമാനങ്ങളില്‍ മന്ത്രാലയം ഭേദഗതി വരുത്തും. അതേസമയം സ്‌കൂളിന് പുറത്തുള്ള മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിക്കണം. ചെറിയ ലക്ഷണങ്ങള്‍ കാണിച്ചാല്‍ തന്നെ കുട്ടികളെ സ്‌കൂളിലേക്ക് അയക്കുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം മാതാപിതാക്കളോട് ആവശ്യപ്പെട്ടു. കുട്ടികളുടെ പ്രതിരോധശേഷി ദുര്‍ബലമായതിനാലും വൈറസ് ബാധയേല്‍ക്കാന്‍ കൂടുതല്‍ സാധ്യതയുള്ളതിനാലുമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളില്‍ ആരോഗ്യ പ്രോട്ടോക്കോളുകള്‍ കര്‍ശനമായി നടപ്പാക്കും. ഏതെങ്കിലും നിയമലംഘനമുണ്ടായാല്‍ കര്‍ശനമായ നടപടി ഉണ്ടാകും. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാകും വരാനിരിക്കുന്ന പരീക്ഷകളുടെ ഷെഡ്യൂള്‍ സംബന്ധിച്ച് തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.