March 25, 2021
March 25, 2021
ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ വിശദമായ കണക്കുകള്‍ പുറത്തുവിട്ട് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. പാര്‍ലമെന്റിനെയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ മുരളീധരന്‍ അറിയിച്ചത്. കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ജയിലുകളില്‍ കഴിയുന്നത് ഗള്‍ഫ് രാജ്യങ്ങളിലാണ്.
വിദേശരാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്ന ആകെ ഇന്ത്യക്കാരുടെ എണ്ണം 7890 ആണെന്ന് മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു. ജി.സി.സി രാജ്യങ്ങളിലെ മാത്രം ജയിലുകളില്‍ കഴിയുന്നത് 3988 ഇന്ത്യക്കാരാണ്. സൗദിയിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ജയിലിലുള്ളത്; 1570 പേര്‍. 1292 ഇന്ത്യക്കാരാണ് യു.എ.ഇയിലെ ജയിലുകളില്‍ കഴിയുന്നത്.
കുവൈത്തിലെ ജയിലുകളില്‍ 460 ഇന്ത്യക്കാരും ഖത്തറിലെ ജയിലുകളില്‍ 439 പേരും ബഹ്‌റൈനിലെ ജയിലുകളില്‍ 70 ഇന്ത്യക്കാരും ഒമാനിലെ ജയിലുകളില്‍ 49 ഇന്ത്യക്കാരുമാണ് ഉള്ളത്. ഇറാനിലെ ജയിലുകളില്‍ കഴിയുന്നത് 70 ഇന്ത്യക്കാരാണെന്നും മന്ത്രി പറഞ്ഞു.
2000 ത്തോളം പേരാണ് അയല്‍രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാര്‍. നേപ്പാളില്‍ 886 പേര്‍, പാകിസ്താനില്‍ 524 പേര്‍, ചൈനയില്‍ 157 പേര്‍, ബംഗ്ലാദേശില്‍ 123 പേര്‍, ഭൂട്ടാനില്‍ 81 പേര്‍, ശ്രീലങ്കയില്‍ 67 പേര്‍, മ്യാന്മറില്‍ 65 പേര്‍ എന്നിങ്ങനെയാണ് അയല്‍രാജ്യങ്ങളിലെ കണക്കുകള്‍.
ഇത് കൂടാതെ അമേരിക്കയിലെ ജയിലുകളില്‍ 267 ഇന്ത്യക്കാരാണ് കഴിയുന്നത്. ബ്രിട്ടനില്‍ 373 പേര്‍, സിംഗപ്പൂരില്‍ 409 പേര്‍, മലേഷ്യയില്‍ 71 പേര്‍, ഫിലിപ്പീനില്‍ 41 പേര്‍, തായ്‌ലാന്റില്‍ 23 പേര്‍, ഇന്തോനേഷ്യയില്‍ 20 പേര്‍ എന്നിങ്ങനെയാണ് മറ്റ് ലോകരാജ്യങ്ങളിലെ കണക്കുകള്‍.
ഇത് സംബന്ധിച്ച കാര്യങ്ങള്‍ ഇന്ത്യന്‍ എംബസികള്‍ നിരീക്ഷിക്കുന്നുവെന്നും മന്ത്രി അറിയിച്ചു.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.