May 25, 2020
May 25, 2020
റിയാദ് : സൗദിയിൽ തിങ്കളാഴ്ച കോവിഡ് ബാധിച്ച് മരിച്ചത് അഞ്ച് മലയാളികൾ. ഇതിൽ മൂന്നു പേരും മലപ്പുറം ജില്ലയിൽ നിന്നുള്ളവരാണ്. സൗദിയിൽ കോവിഡ് വ്യാപനം തുടങ്ങിയ ശേഷം ഇതാദ്യമായാണ് ഒരേദിവസം ഇത്രയധികം മലയാളികൾ മരണപ്പെടുന്നത്.
മലപ്പുറം രാമപുരം സ്വദേശി അഞ്ചരക്കണ്ടി അബ്ദുല്‍ സലാം (58), മലപ്പുറം കൊണ്ടോട്ടി മുതവല്ലൂർ സ്വദേശി പറശ്ശീരി ഉമ്മർ (53), മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി അഞ്ചു കണ്ടൻ മുഹമ്മദ് ഇല്ല്യാസ് (43), കൊല്ലം പുനലൂർ സ്വദേശി ശംസുദ്ദീൻ (42) എന്നിവരാണ് ജിദ്ദയില്‍ മരിച്ചത്. കൊല്ലം കരുനാഗപ്പള്ളി പുള്ളിമാന്‍ ജംഗഷന്‍ സ്വദേശി ഷാനവാസ് ഇബ്രാഹിം കുട്ടി (32) ജുബൈലില്‍ ആണ് മരിച്ചത്. ഇന്നത്തെ അഞ്ചു മരണത്തോടെ കോവിഡ് ബാധിച്ച് സൌദിയില്‍ മരിച്ച മലയാളികളുട എണ്ണം 24 ആയി. ഇതിനു പുറമെ, തൃശൂര്‍ ഏറിയാട് സ്വദേശി ശമീര്‍ കാവുങ്ങല്‍ 42 റിയാദില്‍ കോവിഡ് ലക്ഷണങ്ങളോടെ മരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ സ്രവ പരിശോധന ഫലം വന്നാല്‍ മാത്രമേ കോവിഡ് ആണോ എന്ന് സ്ഥിരീകരിക്കാനാകൂ.
മലപ്പുറം രാമപുരം ബ്ലോക്കുംപടി സ്വദേശി അഞ്ചുകണ്ടി തലക്കൽ മുഹമ്മദ് മകൻ എ.കെ.അബ്ദുസലാം ജിദ്ദയില്‍ ഒബഹൂറിലെ കിംഗ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്‌സില്‍ വെച്ചാണ് മരിച്ചത്. ജിദ്ദയിലെ ഹലഗ മാര്‍ക്കറ്റിന് സമീപം ഒരു ഫ്രൂട്ട്‌സ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. റമദാൻ ആദ്യ വാരത്തിലാണ് ഇദ്ദേഹത്തെ കോവിഡ് ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മലപ്പുറം കൊണ്ടോട്ടി മുതവല്ലൂർ സ്വദേശി പറശ്ശീരി ഉമ്മർ ജിദ്ദയിലെ ഒബ്ഹൂറിലുളള കിംഗ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്‌സിൽ വെച്ചാണ് മരിച്ചത്. 53 വയസ്സായിരുന്നു. സാംസങ് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഒരു മാസത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി അഞ്ചു കണ്ടൻ മുഹമ്മദ് ഇല്ല്യാസിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് സര്‍ക്കാര്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
കൊല്ലം കരുനാഗപ്പള്ളി പുള്ളിമാന്‍ ജംങ്ഷന്‍ സ്വദേശി ഷാനവാസ് ഇബ്രാഹിം കുട്ടി 32-കാരനാണ്. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് സ്വകാര്യ ക്ലിനിക്കില്‍ ചികില്‍ തേടിയ ഷാനവാസിന് ഇന്നലെ വൈകിട്ടോടെ അസൂഖം മൂര്‍ച്ചിക്കുകയായിരുന്നു. കടുത്ത ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു. കോവിഡ് ബാധിച്ചാണ് മരണം സംഭവിച്ചതെന്ന് നാട്ടിലുള്ള ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് വിവാഹം കഴിഞ്ഞ് തിരിച്ചെത്തിയത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക