November 15, 2019
November 15, 2019
അൻവർ പാലേരി
ദോഹ : ഇരുപത്തിനാലാമത് അറേബ്യൻ ഗൾഫ് കപ്പിനുള്ള ടീമുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. രണ്ടു ഗ്രൂപ്പുകളായാണ് മത്സരം നടക്കുക. ആതിഥേയ രാജ്യമെന്ന നിലയിൽ ഖത്തർ ഗ്രൂപ്പ് എ യിൽ ഒന്നാമതാണ്. അവസാന മത്സരത്തിലെ ജേതാക്കളായതിനാൽ ഒമാനാണ് ഗ്രൂപ്പ് ബിയിൽ ഒന്നാമത്. ഇന്നലെ ഗ്രാൻഡ് ഹയാത്തിൽ നടന്ന നറുക്കെടുപ്പിലാണ് ഗ്രൂപ്പുകളുടെയും മത്സരങ്ങളുടെയും ക്രമപ്പട്ടികയിൽ അന്തിമ തീരുമാനമുണ്ടായത്.എല്ലാ മത്സരങ്ങളും ദോഹയിലെ ഖലീഫാ രാജ്യാന്തര സ്റ്റേഡിയത്തിലാണ് നടക്കുക.
ഗ്രൂപ്പ് - എ
ഖത്തർ
യു.എ.ഇ
യമൻ
ഇറാഖ്
ഗ്രൂപ്പ് - ബി
ഒമാൻ
സൗദി അറേബ്യ
കുവൈത്ത്
ബഹ്‌റൈൻ
നവംബർ 26 മുതൽ ഡിസംബർ 8 വരെയാണ് ടൂർണമെന്റ് നടക്കുക. ഖത്തറിനെതിരായ ഉപരോധം തുടരുന്ന സാഹചര്യത്തിൽ ടൂർണമെന്റിൽ നിന്ന് വിട്ട് നിൽക്കാൻ തീരുമാനിച്ചിരുന്ന സൗദി, യു.എ.ഇ, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ രണ്ടു ദിവസം മുമ്പാണ് ടൂർണമെന്റിൽ പങ്കെടുക്കുന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതോടെ ടീമുകളുടെ എണ്ണം എട്ടാവുകയും മത്സരങ്ങളുടെ ഘടനയിൽ മാറ്റം വരുത്തുകയുമായിരുന്നു.നേരത്തെ നവംബർ 24 ന് ആരംഭിച്ചു ഡിസംബർ 6 ന് അവസാനിക്കുമെന്നാണ് അറിയിച്ചിരുന്നത്.
വാശിയേറും,മികച്ച മത്സരത്തിനായി ദിവസങ്ങളെണ്ണി മലയാളികളും
ഖലീഫാ രാജ്യാന്തര സ്റ്റേഡിയത്തിൽ കാൽപന്തുകളിയുടെ ആരവം മുഴങ്ങാൻ ഇനി പതിനൊന്ന് നാളുകൾ മാത്രം. ഉപരോധം തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് സൗദി,യു.എ.ഇ,ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങൾ ഖത്തറിന്റെ മണ്ണിൽ കളിക്കാൻ എത്തുന്നത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിന് അബുദാബിയിൽ നടന്ന ഏഷ്യാ കപ്പ് ഫുട്ബോളിലാണ് ഖത്തറും ഉപരോധ രാജ്യങ്ങളും ഇതിന് മുമ്പ് നേർക്കുനേർ ഏറ്റുമുട്ടിയത്. ഏഷ്യാകപ്പിൽ ജപ്പാനുമായി നടന്ന കലാശപ്പോരാട്ടത്തിൽ ഖത്തർ നേടിയ ചരിത്ര വിജയം വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. അതേസമയം, ജേതാക്കളായ ഖത്തർ ടീമിന് നേരെ ചെരുപ്പും വെള്ളക്കുപ്പികളും വലിച്ചെറിഞ്ഞ സംഭവം ലോക ഫുട്ബോൾ ചരിത്രത്തിലെ അപമാനകരമായ സംഭവമായാണ് വിലയിരുത്തപ്പെട്ടത്.
വലിയ ഇടവേളക്ക് ശേഷം ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള അനുരഞ്ജന ചർച്ചകൾ വീണ്ടും സജീവമായ സാഹചര്യത്തിൽ തികച്ചും സൗഹൃദപരമായ മികച്ച ടൂർണമെന്റ് സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഖത്തർ. പരസ്പരം ശത്രുതയിൽ കഴിഞ്ഞിരുന്ന അയൽ രാജ്യങ്ങളിൽ നിന്നുള്ള കളിക്കാരെയും കളിയാരാധകരെയും ഏറ്റവും മികച്ച രീതിയിൽ വരവേൽക്കാനായിരിക്കും ഖത്തർ ശ്രമിക്കുക. അതേസമയം, അറേബ്യൻ - ഗൾഫ് കപ്പ് ചരിത്രത്തിലെ ഏറ്റവും വാശിയേറിയ മത്സരത്തിനായിരിക്കും ഖലീഫാ സ്റ്റേഡിയം സാക്ഷിയാവുക. ഇന്ത്യ മത്സര രംഗത്തില്ലെങ്കിലും പോറ്റമ്മയായ ഖത്തറിന്റെ കളിക്കളത്തിലെ മികച്ച പ്രകടത്തിനായി മലയാളികൾ ഉൾപെടെയുള്ള ഇന്ത്യക്കാരും വലിയ ആവേശത്തിലാണ് കാത്തിരിക്കുന്നത്. ഒരുപക്ഷെ,ഖത്തറിലെ പ്രവാസി സമൂഹങ്ങൾക്കിടയിൽ ഫുട്ബോളിലെ ഏറ്റവും സജീവസാന്നിധ്യമായ മലയാളികൾ ഇത്തവണയും ഗാലറിയുടെ വലിയൊരു ഭാഗം കയ്യടക്കുമെന്ന് ഉറപ്പാണ്.