September 19, 2019
September 19, 2019
മതിയായ മുന്‍കരുതലുകളില്ലാതെ സൗദിക്ക് ആണവ സാങ്കേതികവിദ്യ കൈമാറുന്നത് കിരീടാവകാശിയുടെ ആണവ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുള്ള ആയുധങ്ങള്‍ നൽകലായിരിക്കുമെന്ന് ഇരുവരും കത്തില്‍ സൂചിപ്പിച്ചു
വാഷിംഗ്ടൺ : സൗദി അറേബ്യയുമായുള്ള ആണവ ചര്‍ച്ചകള്‍ നിര്‍ത്തണമെന്ന് ട്രംപ് ഭരണകൂടത്തോട് യു.എസ് സെനറ്റര്‍മാര്‍ ആവശ്യപ്പെട്ടു. സൗദിയില്‍ അമേരിക്കയുടെ സഹായത്തോടെ ആണവ റിയാക്ടര്‍ സ്ഥാപിക്കാനുള്ള ചര്‍ച്ചകളാണു നടന്നുവരുന്നത്. ഇത് നിർത്തിവെക്കണമെന്നും ആണവകേന്ദ്രം നിർമിക്കാനുള്ള സൗദിയുടെ പദ്ധതിയുമായി സഹകരിക്കരുതെന്നുമാണ് ഇവരുടെ ആവശ്യം.
യു.എസ് സെനറ്റിലെ രണ്ട് മുതിര്‍ന്ന ഡെമോക്രാറ്റിക് പ്രതിനിധികളാണ് ഭരണകൂടത്തോട് ഇക്കാര്യം ആവശ്യപ്പെട്ടത്. വിദേശകാര്യങ്ങൾക്കുള്ള സമിതിയിലെ അംഗങ്ങൾ കൂടിയായ എഡ് മാര്‍ക്കി, ജെഫ് മെര്‍ക്ക്‌ലി എന്നിവരാണ് ഈ ആവശ്യമുന്നയിച്ച് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോക്കും ഊര്‍ജ സെക്രട്ടറി റിക്ക് പെറിക്കും കത്തെഴുതിയിരിക്കുന്നത്. പ്രത്യേകിച്ചും മതിയായ മുന്‍കരുതലുകളില്ലാതെ സൗദിക്ക് ആണവ സാങ്കേതികവിദ്യ കൈമാറുന്നത് കിരീടാവകാശിയുടെ ആണവ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുള്ള ആയുധങ്ങള്‍ നൽകലായിരിക്കുമെന്ന് ഇരുവരും കത്തില്‍ സൂചിപ്പിച്ചു.യു.എന്‍ ആണവ ഏജന്‍സിയുമായി കരാറില്‍ ഒപ്പുവച്ചാല്‍ മാത്രമേ സൗദിക്ക് ആണവ സാങ്കേതികവിദ്യ കൈമാറൂ എന്ന് റിക്ക് പെറി കഴിഞ്ഞ ദിവസം വിയന്നയില്‍ നടന്ന ആണവോർജ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. അപ്രതീക്ഷിതമായി പരിശോധന നടത്താന്‍ ആണവോര്‍ജ നിരീക്ഷണ സംഘത്തിന് അധികാരം നല്‍കുന്നതടക്കമുള്ളതാണ് കരാര്‍. എന്നാല്‍, ആണവ നിര്‍വ്യാപന നിയന്ത്രണങ്ങളടക്കമുള്ള കരാറിലെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ സൗദി തയാറായിട്ടില്ല.