December 07, 2019
December 07, 2019
ബാഗ്ദാദ് : ഇറാഖിൽ ഒക്ടോബർ രണ്ടിന് ആരംഭിച്ച ഭരണവിരുദ്ധ പ്രക്ഷോഭത്തിൽ അക്രമം പടരുന്നു. കഴിഞ്ഞ ദിവസം പ്രതിഷേധക്കാർ ക്യാമ്പ് ചെയ്തിരുന്ന സ്ഥലത്ത് അജ്ഞാതർ നടത്തിയ വെടിവെപ്പിൽ മൂന്ന് പോലീസുകാർ ഉൾപെടെ 19 പേർ കൊല്ലപ്പെട്ടു. എഴുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. തലസ്ഥാനമായ ബാഗ്ദാദിന് സമീപമുള്ള തഹ്‌രീർ സ്ക്വയറിനടുത്ത് പ്രതിഷേധക്കാർ തമ്പടിച്ച സ്ഥലത്താണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിന് പുറമെ കത്തി ഉപയോഗിച്ച് നിരവധിപേരെ കുത്തിപ്പരിക്കേൽപിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച വൈകീട്ട് പിക്അപ് വാഹനത്തിൽ എത്തിയ തോക്കുധാരികൾ സിനാക് പാലത്തിനടുത്തുള്ള കെട്ടിടത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു. ആഴ്ചകളായി ഇവിടെ സർക്കാർ വിരുദ്ധ പ്രക്ഷോഭകാരികൾ തമ്പടിച്ചു വരികയായിരുന്നു.
പ്രധാനമന്ത്രി ആദേൽ മെഹ്ദി രാജി വെക്കണമെന്നാവശ്യപ്പെട്ട് ആഴ്ചകളായി തുടരുന്ന പ്രതിഷേധത്തിനിടെ നടക്കുന്ന ഏറ്റവും രക്തരൂക്ഷിതമായ ആക്രമണമാണ് കഴിഞ്ഞ ദിവസം നടന്നത്. അഴിമതി,തൊഴിലില്ലായ്മ,സർക്കാർ സേവനങ്ങളുടെ അപര്യാപ്തത എന്നിവ ഉന്നയിച്ചാണ് പ്രക്ഷോഭം. ഒടുവിൽ കഴിഞ്ഞ വെള്ളിയാഴ്ച പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചെങ്കിലും പ്രക്ഷോഭം കെട്ടടങ്ങിയിട്ടില്ല.