October 10, 2019
October 10, 2019
കൊച്ചി : കാക്കനാടിന് സമീപം കാമുകൻ പതിനേഴുകാരിയെ തീ വച്ച് കൊലപ്പെടുത്തി. അത്താണി സലഫി ജുമാ മസ്ജിദിനു സമീപം താമസിക്കുന്ന ദേവിക എന്ന പ്ലസ് വൺ വിദ്യാർത്ഥിനിയാണ് കൊല്ലപ്പെട്ടത്. നോർത്ത് പറവൂർ സ്വദേശിയായ മിഥുൻ ആണ് തീക്കൊളുത്തിയത്. തീയിടാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ് ഇയാളും മരിച്ചു.
മിഥുന്റെ പ്രണയാഭ്യർത്ഥന നിരസിച്ചതാണ് കൊലപാതകത്തിനു കാരണമെന്ന് സംശയിക്കപ്പെടുന്നു. അർധരാത്രിയിൽ ദേവികയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയാണ് ഇയാൾ കൊല നടത്തിയത്. വീട്ടിലെത്തി വാതിലിൽ മുട്ടിയപ്പോൾ പിതാവാണ് വാതിൽ തുറന്നത്. ഉടൻ അകത്തേക്കോടിക്കയറിയ യുവാവ് പെൺകുട്ടിയുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച ശേഷം തീ വെക്കുകയായിരുന്നു. കൊലപാതക ശ്രമം തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ പിതാവിനും പൊള്ളലേറ്റു.
കൊല്ലപ്പെട്ട പെൺകുട്ടിയുടെയും യുവാവിന്റെയും മൃതദേഹം കളമശേരി മെഡിക്കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.
പ്രണയമോ പ്രതികാരമോ..?
ഇതിനിടെ,യുവാവ് മരിച്ച പെൺകുട്ടിയുടെ അകന്ന ബന്ധു ആയിരുന്നുവെന്ന് ദേവികയുടെ അയൽവാസിയും കൗൺസിലറുമായ സ്മിത പറഞ്ഞു. പെൺകുട്ടിയെ ശല്യം ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടി വീട്ടുകാർ മുമ്പ് പരാതി നൽകിയിരുന്നു.എന്നാൽ കുറച്ചു ദിവസങ്ങൾക്കു മുമ്പ് വിഷയം ഒത്തുതീർപ്പാക്കിയതാണെന്നും സ്മിത പറഞ്ഞു. അതിന്റെ വൈരാഗ്യമാണോ എന്നറിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
തങ്ങൾ ഓടിയെത്തുമ്പോൾ പെൺകുട്ടിയും യുവാവും പൊള്ളലേറ്റു കിടക്കുന്നതും മാതാവ് കരഞ്ഞ് നിലവിളിക്കുന്നതുമാണ് കണ്ടതെന്ന് അയൽവാസികൾ പറഞ്ഞു. ഇൻഫോ പാർക്ക് എസ്ഐയെ ഉടൻ വിവരമറിയിച്ചു. പയ്യനെ പൊലീസ് ജീപ്പിലും പെൺകുട്ടിയെ ആംബുലൻസിലും കൊണ്ടു പോയെന്നും അയൽവാസികൾ വെളിപ്പെടുത്തി.
പൊള്ളലേറ്റ പിതാവിന് കാര്യമായി പരുക്കു പറ്റിയുണ്ടെന്നാണ് വിവരം. അർധരാത്രി വാതിലിൽ മുട്ടു കേട്ട് അത് തുറന്ന പാടെ യുവാവ് പെട്രോൾ പിതാവിന്റെ ദേഹത്തേക്കൊഴിച്ച് തീക്കൊളുത്തി. ഉടൻ തന്നെ ഇയാൾ വീടിനുള്ളിൽ ഉള്ളവർക്ക് പരിക്കു പറ്റണ്ടെന്ന് കരുതി മുറ്റത്തേക്കിറങ്ങി. ഈ അവസരം മുതലെടുത്താണ് യുവാവ് വീടിനുള്ളിലേക്ക്കയറിയത്. തുടർന്ന് സ്വയം തീക്കൊളുത്തിയ ഇയാൾ പെൺകുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു. ഈ കാഴ്ച കണ്ട അമ്മ പുറത്തിറങ്ങി നിലവിളിച്ച് ആളെക്കൂട്ടുകയായിരുന്നു.
വീട്ടിൽ നിന്ന് കൊണ്ടു പോകുമ്പോൾ തന്നെ പെൺകുട്ടി മരിച്ചിരുന്നു. മിധുൻ ആശുപത്രിയിലേക്കുള്ള യാത്രക്കിടെയാണ് മരണപ്പെട്ടത്.