May 28, 2021
May 28, 2021
ഷാര്‍ജ: പ്രമുഖരായ വ്യക്തിത്വങ്ങള്‍ക്ക് മാത്രം യു എ ഇ നല്‍കുന്ന പത്തു വര്‍ഷത്തെ ഗോള്‍ഡന്‍ വിസ പഠനത്തിൽ മിടുക്ക് തെളിയിച്ചതിലൂടെ സ്വന്തമാക്കിയിരിക്കുകയാണ് ആലപ്പുഴക്കാരിയായ തസ്നീം അസലമ. യു എ ഇയുടെ ഗോള്‍ഡന്‍ വിസ നേടുന്ന ആദ്യ മലയാളി വിദ്യാര്‍ത്ഥിനിയെന്ന ബഹുമതിയും ഇനി തസ്നീമിന് സ്വന്തം.
ഷാര്‍ജയില്‍ താമസിക്കുന്ന ആലപ്പുഴ ചന്തിരൂര്‍ അല്‍സനാബിലില്‍ മുഹമ്മദ് അസ് ലമിന്റെയും സുനിതയുടെയും മകളാണ് തസ്നീം അസ്ലം. വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് യു എ ഇ ഈ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. 2031 മെയ് 23 വരെ യു എ ഇയില്‍ താമസിക്കാനുള്ള വിസയാണ് തസ്നീമിന് ലഭിച്ചിരിക്കുന്നത്.
ഒരു ഒന്നാം റാങ്ക് സ്വന്തമാക്കിയതാണ് തസ്നീമിന്റെ വിസാ നേട്ടത്തിന് കാരണമായത്. കഴിഞ്ഞവര്‍ഷം ഷാര്‍ജ അല്‍ ഖാസിമിയ സര്‍വകലാശാലയില്‍ നിന്ന് ഇസ്ലാമിക് ശരീഅയില്‍ ഡിഗ്രിയില്‍ തസ്നീം ഒന്നാം റാങ്ക് നേടിയിരുന്നു. ഇതാണ് ഗോള്‍ഡന്‍ വിസ ലഭിക്കുന്നതിന് കാരണമായത്.
ഖുര്‍ ആന്‍ മനഃപാഠമാക്കിയ തസ്നീം ഷാര്‍ജ സര്‍വകലാശാലയില്‍ തന്നെ ഫിഖ്ഹില്‍ (ഇസ്ലാമിക കര്‍മശാസ്ത്രം)പി ജിക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബുധനാഴ്ചയാണ് തസ്നീമിന് ഗോള്‍ഡന്‍ വിസ ലഭിച്ചത്. പഠനത്തിനൊപ്പം പാഠ്യേതര വിഷയങ്ങളിലും മിടുക്കിയാണ് തസ്നീം. സി ബി എസ് ഇ പ്ലസ് ടു പരീക്ഷയില്‍ യു എ ഇയില്‍ നിന്ന് നാലാം റാങ്കോടെയാണ് തസ്നീം പാസായത്.
പ്ലസ് ടു പഠനം സ്കോളര്‍ഷിപ്പോടു കൂടി എമിറേറ്റ്സ് നാഷണല്‍ സ്കൂളില്‍ ആയിരുന്നു. അതിനു ശേഷം അല്‍ ഖാസിമിയ സര്‍വകലാശാലയില്‍ സ്കോളര്‍ഷിപ്പോടെ പ്രവേശനം നേടി. ഇത് തസ്നീമിന്റെ ജീവിതത്തില്‍ വഴിത്തിരിവായി. നാലു വര്‍ഷത്തെ പഠനം കഴിഞ്ഞപ്പോള്‍ 72 രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളെ മറികടന്ന് ആയിരുന്നു തസ്നീം ഒന്നാം റാങ്ക് സ്വന്തമാക്കിയത്.
അറബി പരിഭാഷയിലും കഴിവു തെളിയിച്ചിട്ടുള്ള തസ്നീം അല്‍ ഹാസിം ഡോക്യുമെന്റ്സ് എന്ന പേരില്‍ ടൈപ്പിങ് സെന്റര്‍ നടത്തുന്ന പിതാവിനെ സഹായിക്കാറുണ്ട്. പഠനത്തിനിടയില്‍ ഷാര്‍ജ സര്‍ക്കാരിന്റെ ഖുര്‍ആന്‍ ആന്‍ഡ് സുന്ന ഡിപ്പാര്‍ട്മെന്റില്‍ അധ്യാപികയായും ജോലി ചെയ്തിരുന്നു. ഷാര്‍ജ എമിറേറ്റ്സ് നാഷണല്‍ സ്കൂളിലെ അധ്യാപികയാണ് മാതാവ് സുനിത. ഷാര്‍ജ മുന്‍സിപ്പാലിറ്റി പബ്ലിക് ഹെല്‍ത്ത് ക്ലിനിക് മുന്‍ ജീവനക്കാരനായിരുന്നു പിതാവ് അസ്ലം.